ദില്ലി:ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്‍റെ താൽപര്യങ്ങൾ അങ്ങനെയാണ് പത്രികയിൽ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.പശ്ചിമബംഗാളില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ക്രമസമാധാനം ഉറപ്പാക്കുന്നതില് തൃണമൂൽ കോൺഗ്രസ് പൂർണ പരാജയം എന്ന് മോദി പറഞ്ഞു. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസൻസ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വരുമ്പോൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ബംഗാളിലെ ജൽപായ്ഗുരിയിലെ റാലിയിലാണ് പരാമർശം.
മുസ്ലീംലീഗിന്‍റെ വിചാരധാരകള്‍ നിറഞ്ഞതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നായിരുന്നു ഇന്നലെ ഉത്തര്‍പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി ആരോപിച്ചത്. ഇതിനുതുടര്‍ച്ചയായാണ് വീണ്ടും കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ മോദി വിമര്‍ശനവുമായി രംഗത്തെത്തിയത്.സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്‍റെ ആശയങ്ങള്‍ക്ക് സമാനമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്നായിരുന്നു മോദിയുടെ വിമര്‍ശനം. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു.സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളെന്നും മോദി പറഞ്ഞു.രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.