കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ തുതേജയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്.റായ്പൂരിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഓഫീസിൽ 2003 ബാച്ചിലെ ഐഎഎസ് ഓഫീസർ ആയ അനിൽ തുതേജയെയും മകൻ യാഷ് തുതേജയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. അനിൽ തുതേജയെ പി എം എൽ എ നിയമപ്രകാരം അറസ്റ്റ് ചെയ്തെങ്കിൽ മകനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിട്ടയക്കുകയും ചെയ്തു.ആദ്യമായാണ് മദ്യനയ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ ഒരാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ആകെ 72 പേർ പ്രതികളായ കേസിൽ 2,061 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഛത്തീസ്ഗഡ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 10 നാണ് ആദായ നികുതി വകുപ്പ് നൽകിയ പരാതിയെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസ് റജിസ്റ്റർ ചെയ്യുന്നത്.
കഴിഞ്ഞദിവസം ഈ കേസ് സുപ്രീംകോടതി തള്ളിയിരുന്നുവെങ്കിലും ഇതിനുശേഷമാണ് ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ഛത്തീസ്ഗഡിൽ വിറ്റ ഓരോ കുപ്പി മദ്യത്തിന് മേലും പണം കൈപ്പറ്റി എന്നാണ് കേസ്. മദ്യം ഉത്പാദിപ്പിക്കുന്നവരുടെ സിൻഡിക്കേറ്റിൽ നിന്ന് 2000 കോടി രൂപ നേതാക്കൾ റായ്പൂർ മേയർ ആയിരുന്ന ഐജാസ് ദേബറിന്റെ സഹോദരൻ അൻവർ നേതൃത്വത്തിൽ തട്ടിയെടുത്തു എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.