തൃശൂർ: കേരള കലാമണ്ഡലത്തിൽ സർക്കാർ അനുമതിയില്ലാതെ മൂന്ന് ഘട്ടങ്ങളിലായി 7 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി ഓഡിറ്റ് റിപ്പോർട്ട്. നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഓഡിറ്റ് വകുപ്പ് ജോയിന്‍റ് ഡയറക്ടർ സാംസ്കാരിക വകുപ്പിന് കത്ത് നൽകി.
കേരള കലാമണ്ഡലത്തിലെ ബിരുദ വിഭാഗങ്ങളിലെ അധ്യാപകരുടെ എണ്ണം 28 ആക്കി കുറച്ചുകൊണ്ട് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കിൽ ഓരോ വകുപ്പിലും വരേണ്ട ഇൻസ്ട്രക്ടർമാരുടെ എണ്ണം സർക്കാർ നിശ്ചയിക്കണം. ഇത് ലംഘിച്ച് 2019 മുതൽ 2021 വരെ അംഗീകൃത തസ്തികകൾക്ക് പുറത്ത് ഏഴ് നിയമനങ്ങൾ നടത്തി. 3 ഘട്ടങ്ങളിലായാണ് നിയമനം നടന്നത്.
അനുവദിക്കപ്പെട്ട സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ എണ്ണം 28 ആയിരുന്നു. എന്നാൽ 7 പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ 7 ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി.