തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികളുടെ കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. അർഹരായവർക്ക് ഇളവ് കിട്ടും, പ്രായ പരിധി വെച്ചതിനും പിന്തുണ. വിദ്യാർത്ഥികള്‍ക്ക് ആശങ്ക വേണ്ട. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡപ്രകാരം 65 ശതമാനം കണ്‍സഷന്‍ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സായാഹ്ന ക്ലാസുകളിൽ പഠിക്കുന്നവരും ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്കും യാത്രാ ഇളവ് നൽകേണ്ടതില്ലെന്ന കെ.എസ്.ആർ.ടി.സിയുടെ തീരുമാനം വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഈ നീക്കത്തിന് പിന്നാലെ സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസുടമകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ യാത്രയും മറ്റ് വിദ്യാർത്ഥികൾക്ക് യാത്രാ ഇളവുമാണ് കെ.എസ്.ആർ.ടി.സി നൽകുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് നൽകും.
സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 30 ശതമാനം യാത്രാ ഇളവ് നൽകും. 25 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇനി ഇളവ് നൽ കില്ല. കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ആദായനികുതി കൊടുക്കുന്നവരാണെങ്കില്‍ ഇളവ് നൽകില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.