കൊച്ചിയില്‍ മയക്കുമരുന്നു വേട്ടയില്‍ പിടിയിലായ പ്രതി കാരിയറെന്ന് നര്‍ക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പാക്കിസ്ഥാന്‍ സ്വദേശിക്കുവേണ്ടിയാണ് താന്‍ മയക്കുമരുന്നു കടത്തിയതെന്ന് പ്രതി സുബൈര്‍ മൊഴി നല്‍കി. ഇതിനായി പ്രതിയ്ക്ക് വലിയ തുക വാഗ്ദാനം ചെയ്തിരുന്നതായും എന്‍ സി ബി റിമാന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഹാജിം സലീം നെറ്റ് വര്‍ക്കിന്റെ ഇടനിലക്കാരനെന്ന് സംശയിക്കുന്ന ആളിന്റെ വിവരങ്ങള്‍ പ്രതി അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരങ്ങള്‍. 132 ബാഗുകളിലായി പിടിച്ചെടുത്ത 25000 രൂപയുടെ മയക്കുമരുന്ന് പാക്കിസ്ഥാനില്‍ നിന്നെത്തിച്ചതാണെന്ന് എന്‍ സി ബി യ്ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇന്ത്യയിലേക്കും, ശ്രീലങ്കയിലേക്കും മയക്കുമരുന്ന് എത്തിക്കാനായിരുന്നു പദ്ധതിയെന്നും പ്രതി മൊഴിനല്‍കി.
ഓപ്പറേഷന്‍ സമുദ്രഗുപ്തയുടെ ഭാഗമായി ലക്ഷദ്വീപിലേക്ക് പോകുന്ന ബോട്ടാണ് പുറം കടലില്‍വെച്ച് പിടിച്ചത്. എന്നാല്‍ കടത്തുകാര്‍ മുക്കിയ മദര്‍ഷിപ്പില്‍ പിടിച്ചെടുത്തതിനെക്കാള്‍ കൂടുതല്‍ മയക്കുമരുന്ന് ഉണ്ടെന്ന നിഗമനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ജിപിഎസ് സംവിധാനത്തിലൂടെ ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍സിബി.അതേസമയം റിമാന്റിലുള്ള പാക് പൗരനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.