തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതീക്ഷവെച്ച ഇലക്ട്രിക് ഓട്ടോ നിർമ്മാണം പ്രതിസന്ധിയിൽ. ഒരു വർഷം കൊണ്ട് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് വഴി 7000 ഇ -ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ട് വർഷത്തിനിടെ ആകെ വിറ്റത് 137 ഇ -ഓട്ടോ മാത്രം. ഗുണനിലവാരം കുറഞ്ഞ ബാറ്ററിയും ,വിൽപ്പനാനന്തര സേവനം നല്ല നിലയിലല്ലാത്തതും വായ്പാ സൗകര്യമില്ലാത്തതും ഡീലർമാർ ഓട്ടോ വാങ്ങുന്നത് നിർത്താൻ കാരണമായി.
കമ്പനി പറഞ്ഞപോലെ ഒരു തവണ ചാർജ്ജ് ചെയ്താൽ 80 മുതൽ 100 കിലോ മീറ്റർ വരെ മൈലേജ് വളരെക്കുറച്ച് ഓട്ടോകൾക്കേ കിട്ടിയുള്ളൂ. പക്ഷെ ക്രമേണ പല ഓട്ടോയും 40 കിലോമീറ്ററിനപ്പുറും ഓടാനാകാത്ത സ്ഥിതിയായി. ഇത്തരം മൈലേജ് കിട്ടാത്ത ബാറ്ററി കെഎഎൽ തിരിച്ചെടുക്കാതായതോടെയാണ് ഡീലമാർമാർ പിൻവാങ്ങിയത് . ഇപ്പോൾ വിൽക്കുന്ന വിലയിൽ നിന്ന് അരലക്ഷമെങ്കിലും കുറച്ച് വിപണി പിടിക്കാമായിരുന്നെങ്കിലും മാനേജ്മെൻറിൻറെ വീഴ്ച സ്വപ്ന പദ്ധതിയെത്തന്നെ തകർത്ത് കളഞ്ഞു.
ഇ വാഹനങ്ങൾക്ക് 30000 രൂപ വരെ സബ്സിഡി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കാത്തതും കെഎഎൽ ഇ ഓട്ടോയോടുള്ള പ്രിയം കുറയാൻ കാരണമായി. ഇ-ഓട്ടോ വാങ്ങാൻ കെഎഫ്സി നൽകിക്കൊണ്ടിരുന്ന വായ്പ നിർത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൊടുക്കുന്ന വിലയ്ക്ക് മതിയായ ഗുണനിലവാരമില്ലാത്തതോടെ കെഎഎല്ലിൻറെ ഓട്ടോ നിർമാണം തന്നെ പേരിന് മാത്രമായി.എന്നാൽ ഇ ഓട്ടോക്ക് പ്രശ്നങ്ങളില്ലെന്നും കൊവിഡ് രൂക്ഷ സാഹചര്യത്തിലാണ് ഉത്പാദനം കുറഞ്ഞതെന്നുമാണ് കെഎഎൽ വിശദീകരണം.
You must be logged in to post a comment Login