കൊൽക്കത്ത: ബിർഭും ആക്രമണത്തിന് പിന്നാലെ ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് കയ്യാങ്കളി. ഇരു പാർട്ടിയിലെയും എംഎൽഎമാർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി. കയ്യാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന് പരുക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
വനിതകൾ ഉൾപ്പടെ 8 ബിജെപി എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്‌തമാക്കി. ബിർഭും അക്രമം സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. കയ്യാങ്കളിക്ക് പിന്നാലെ സുവേന്ദു അധികാരി ഉള്‍പ്പടെ 5 ബിജെപി അംഗങ്ങളെ സ്‌പീക്കര്‍ സസ്‌പെന്റ് ചെയ്‌തു.
പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ഒരുകൂട്ടം അക്രമികൾ വീടുകൾക്ക് തീ വെക്കുകയും 8 പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. 10ഓളം വീടുകളാണ് തീവെപ്പിൽ കത്തി നശിച്ചത്. സംഭവത്തിന് പിന്നാലെ കേസ് സിബിഐ അന്വേഷിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഏപ്രില്‍ ഏഴിന് മുൻപായി അന്വേഷണ പുരോഗതി റിപ്പോര്‍ട് സമര്‍പ്പിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
You must be logged in to post a comment Login