2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം അടുത്തമാസം. ഓഗസ്റ്റ് 3 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ കൈമാറും. തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര വിതരണത്തിന് ശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.
മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, മികച്ച നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി 50 ഓളം പേർക്കാണ് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കുക.
2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ, സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എക്കു നല്‍കിക്കൊണ്ട് നിര്‍വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ, രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ വി.കെ ജോസഫ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
You must be logged in to post a comment Login