തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ സ്ഥതിയാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലാപം നടത്തിയെന്നതുള്‍പ്പെടെ ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം മർദ്ദനമേറ്റ എം.എൽ.എമാരുടെ പരാതിയിൽ ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കെ.കെ രമ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.
ഇന്നലെ പുലർച്ചെ 1.30നും 2.30നും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയതിന് പിന്നാലെ രാവിലെ എട്ടിന് സർവകക്ഷിയോഗം വിളിച്ചതിലെ കാപട്യം എല്ലാവർക്കും മനസ്സിലായി. പ്രശ്നങ്ങൾ പരിഹരിക്കാനല്ല സർവകക്ഷി യോഗം വിളിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്ന ചട്ടം 50ൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര പ്രമേയത്തിന് അംഗീകാരം തേടുകയും അതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നത് മാറിമാറി വരുന്ന പ്രതിപക്ഷ പാർട്ടികളുടെ അവകാശമാണ്. ചട്ടം 50 നോട്ടീസ് പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല. കേരളത്തിലെ പല മന്ത്രിമാരും അടിയന്തരപ്രമേയ ചർച്ചകളിലെ പ്രതികരണങ്ങളിലൂടെ പേരെടുത്തവരാണ്. കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പ്രതിപക്ഷം പറയുന്നതിനാൽ ചട്ടം 50 നിഷേധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. പരിശോധിച്ച് ആവശ്യമെങ്കിൽ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദാര്യത്തിനായി കാത്ത് നില്‍ക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷം. കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശം സര്‍ക്കാരിന് മുന്നില്‍ പണയപ്പെടുത്തിയാല്‍ ജനം പ്രതിപക്ഷത്തെ വിചാരണ ചെയ്യും.
ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കാനും വിമർശനങ്ങൾ കേള്‍ക്കാതിരിക്കാനുമാണ് പ്രതിപക്ഷ അവകാശങ്ങള്‍ ലംഘിക്കുന്നത്. എത്ര ഒഴിവാക്കിയാലും മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. നിയമസഭയ്ക്ക് പുറത്തും സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.