യുക്രെയിനിലെ സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിലാണ് റഷ്യയുടെ ഷെല്ലാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 21 ലേറെ പേർക്ക് പരിക്കേറ്റു. ഒരു കുഞ്ഞുൾപ്പെടെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു.
യുക്രെയിൻ സൈന്യത്തിന്റെ അധീനതയിലുള്ള ഡോണസ്ക് മേഖലയിലെ സ്ലോവിയാൻസ്ക് നഗരത്തിൽ നടത്തിയ ഷെല്ലാക്രമണം വീണ്ടും യുദ്ധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് സൂചന. മാത്രമല്ല റഷ്യൻ പൗരന്മാരെ സൈന്യത്തിലേക്ക് ചേർക്കാനുള്ള നടപടിക്രമങ്ങൾ റഷ്യ കർശനമാക്കിയിരിക്കുകയാണ്.
നിലവിൽ സാമ്പത്തിക പ്രതിസന്ധിയാണ് യുക്രെയിൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം യുക്രെയിനിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതിയാണ് ഇല്ലാതാക്കിയിരിക്കുന്നത്. മാത്രമല്ല യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്നതിനിടെ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചു യുക്രൈൻ രംഗത്ത് വന്നിട്ടുണ്ട്. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഇന്ത്യയ്ക്ക് യുക്രെയിൻ കത്തയച്ചിരിക്കുന്നത്.