തിരുവനന്തപുരം: മുൻഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. ഇയാളുടെ മുൻഭാര്യയായ പനയറ സ്വദേശിനി രജിതയാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ മാർച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം.
രജിതയും ഷൈനും ഒമ്പത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകൻ രണ്ട് പേരുടെയും വീട്ടിലായാണ് കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ അച്ഛന്റെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിലെത്തി. ഇതോടെ ഇനി മുതൽ മകൻ വീട്ടിൽ വരില്ലെന്ന് കരുതിയ ഷൈൻ മദ്യപിച്ച് രജിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
കൈയിൽ ആഴത്തിൽ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.