10000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. കോവിഡിന്റെ സമയത്ത് ആളുകളെ ഓവർഹൈഡ് ചെയ്തുവെന്നും ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും മാർക്ക് സക്കർബർഗ് നേരത്തെ സമ്മതിച്ചിരുന്നു. മെറ്റാ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷം നിരവധി ജീവനക്കാർ തങ്ങളുടെ കഥ പറയാൻ മുന്നോട്ട് വന്നിട്ടുണ്ട്. 2021 മെയ് മുതൽ മെറ്റയിൽ ജോലി ചെയ്തു വന്ന ചെൽ സ്റ്റീരിയോഫാണ് അതിലൊരാൾ.
ആയിരക്കണക്കിന് ജീവനക്കാരെ പോലെ അവളെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ഒരു ദിവസം പുലർച്ചെ നാല് മണിക്കാണ് സ്റ്റീരിയോഫിന് പിരിച്ചുവിടലിന്റെ മെയിൽ ലഭിച്ചത്.
അവരുടെ കമ്പനിയിലെ അവസാന ദിവസമാണിതെന്ന മെയിലായിരുന്നു അത്. മെറ്റയ്ക്ക് മുമ്പ്, സ്റ്റീരിയോഫ് മൈക്രോസോഫ്റ്റിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തിരുന്നു.അതേസമയം പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് പിന്നാലെ സക്കർബർഗിന്റെ യാത്രാചെലവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മാർക്ക് സക്കർബർഗിന്റെ സ്വകാര്യ ജെറ്റ് യാത്രയ്ക്കായി 2022 ൽ ഏകദേശം 2.3 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചതായാണ് സൂചന. കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ചെലവഴിച്ചതിനെക്കാൾ കൂടുതലാണ് ഈ തുക.
2022ൽ സിഇഒയ്‌ക്കുള്ള മറ്റെല്ലാ നഷ്ടപരിഹാരങ്ങൾക്കുമായി മെറ്റ 27.1 മില്യൺ ഡോളറിലധികം ചെലവഴിച്ചതായും ഫയലിംഗ് വെളിപ്പെടുത്തുന്നു. ഈ വർഷം ഫെബ്രുവരിയിൽ, മാർക്ക് സക്കർബർഗിന്റെ സുരക്ഷാ അലവൻസ് 14 ദശലക്ഷം യുഎസ് ഡോളറായി ഉയർത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു