മലിൻഡി: പട്ടിണികിടന്നു മരിച്ചാൽ സ്വർഗത്തിൽപോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യൻ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങൾ കൂടി കെനിയയിൽ അധികൃതർ കണ്ടെടുത്തു. ഇതോടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. ‘ഗുഡ്ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി പോൾ മക്കെൻസീ എൻതെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരിൽക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
കെനിയയുടെ തെക്ക്-കിഴക്കൻ ഭാഗത്തുള്ള ഒരു വനത്തിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിൽ പൊലീസും അധികൃതരും തെരച്ചിൽ തുടരുകയാണെന്ന് അൻതാരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന് ചുറ്റുമുള്ള 325 ഹെക്ടർ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.