കർണാടകയിലെ ബാഗേപ്പള്ളി നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിക്ക് നേരെ ബിജെപി ആക്രമണം. സിപിഐ എം സ്ഥാനാർഥി അനിൽ കുമാറിന് നേരെ ആണ് ബിജെപി ആക്രമണം ഉണ്ടായത്. ബാഗേപ്പള്ളിയിലെ അനിൽകുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
അതേസമയം സംഭവത്തിൽ 19 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഡോ.അനിൽ കുമാറാണ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർഥി. രണ്ടു തവണ സിപിഐഎം ജയിച്ച് കയറിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ സിപിഐഎം പോരാട്ടത്തിന് ജെഡിഎസ് പിന്തുണ കൂടിയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലത്തിൽ 14013 വോട്ട് നേടി സിപിഐഎം രണ്ടാമതെത്തിയിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജനതാദളിന് 38,302 വോട്ടുകൾ. പ്രചാരണ രംഗത്ത് സജീവമായി നിൽക്കുന്നവരും ഈ അനുകൂല രാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയർപ്പിക്കുന്നു.