വര്‍ക്കല: റെയില്‍വേ സ്റ്റേഷനിലെ പ്രധാന ഫുട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ട് ഒരു വര്‍ഷം. യാത്രക്കാർ ദുരിതം പേറി വലഞ്ഞിട്ടും അധികൃതർ കണ്ട മട്ടേയില്ല. ട്രെയിനിൽ കയറാൻ വരുന്നവരും വന്നിറങ്ങുന്നവരുമായ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. പരിഹാരം കാണാന്‍ റെയിൽവേക്ക് ഇനിയുമായില്ല. റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഒത്ത നടുവിൽ സ്റ്റേഷൻ കെട്ടിടത്തിന് മുന്നിലായാണ് പ്രധാന ഫുട്ട് ഓവർ ബ്രിഡ്ജ് ഉള്ളത്. വര്‍ഷങ്ങളായി യാത്രക്കാർ ഇതിലൂടെയാണ് പ്ലാറ്റ്ഫോമുകളിലേക്ക് വന്നു പൊയ്ക്കൊണ്ടിരുന്നത്. അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നെന്ന ബോർഡ് സ്ഥാപിച്ച ശേഷമാണ് അടച്ചത്.
സ്റ്റേഷന്റെ കിഴക്കുഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിന്റെ അറ്റത്ത് പുതിയ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിച്ചപ്പോഴാണ് പഴയത് അടച്ചിട്ടത്. സ്റ്റേഷന്റെ മധ്യഭാഗത്തായി ടിക്കറ്റ് കൗണ്ടറിനും സ്റ്റേഷന് മാസ്റ്ററുടെ മുറിക്കും മുന്നിലായാണ് ഈ നടപ്പാലമുള്ളത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കും വന്നിറങ്ങുന്നവര്‍ക്കും ഏറെ സൗകര്യപ്രദമായിരുന്നു. ഇതിലൂടെ കയറി ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലും എത്തി സൗകര്യപ്രദമായ കമ്പാർട്ട്മെന്റിൽ യാത്രക്കാർക്ക് കയറാനും എളുപ്പമായിരുന്നു.