കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 130 കവിഞ്ഞു. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി 11.32 ന് ഉണ്ടായ ഭൂചലനം, ജജർകോട്ടിലും റുക്കും വെസ്റ്റിലുമാണ് ഗുരുതരമായി ബാധിച്ചത്.
ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 400 ൽ ഏറെ പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
അതേസമയം, നേപ്പാളിന് ഇന്ത്യ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. നേപ്പാൾ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത നിവാരണത്തിനായി എല്ലാ സഹായവും ഉറപ്പുനൽകി. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഭൂകമ്പത്തെ തുടർന്ന് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.