ശബരിമലയിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ അരവണ നശിപ്പിക്കൽ നടപടി വൈകും. ശബരിമലയിൽ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ ഉപയോഗശൂന്യമായ അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുകയാണ് എന്നും വൈകാതെ ഇതിൽ ഒരു തീരുമാനം ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ അരവണ നീക്കത്തിന് സ്വകാര്യ വളം കമ്പനികളിൽ നിന്ന് ഉൾപ്പെടെ താൽപര്യപത്രം ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. അരവണയിൽ ഉപയോഗിച്ചിരിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിതരണം ചെയ്യാനാകാതെ 6.65 ലക്ഷം ടിൻ അരവണയാണ് ശബരിമലയിൽ കെട്ടിക്കിടക്കുന്നത്.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇത് വിതരണം ചെയ്യാനാകാതെ ഗോഡൗണിലേക്ക് മാറ്റിയത്. അരവണ വനത്തിൽ നശിപ്പിക്കാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചതോടെ സ്വകാര്യ വളം കമ്പനികളിൽ നിന്ന് ഉൾപ്പെടെ താല്പര്യ പത്രം ക്ഷണിക്കുന്നതിനുള്ള തുടർനടപടികൾ ദേവസമന്ത്രിയുടെ അനുമതിയോടെ നടക്കും.
ഏഴുകോടി രൂപയുടെ നഷ്ടമാണ് ഇത്രയും അധികം അരവണ നശിപ്പിക്കുന്നതോടെ ദേവസ്വം ബോർഡിന് ഉണ്ടാകുക. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീംകോടതി ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നു എങ്കിലും സർക്കാർ സഹായത്തോടെ മാത്രമേ ദേവസ്വം ബോർഡിന് എന്തെങ്കിലും ചെയ്യാൻ ആകൂ എന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ.
