ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥന്റെ മകൾ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. 22 കാരി പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി ബോധരഹിതയാക്കി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കേസിൽ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ അഞ്ചിനാണ് സംഭവം. ചികിത്സയ്‌ക്കായി കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തിൽ എത്തിയതായിരുന്നു പെൺകുട്ടി. പെൺകുട്ടി ഇടയ്‌ക്ക് ഇവിടെ ചികിത്സയ്‌ക്കായി വരുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് ഫോൺ ചാർജ് തീർന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രിക്ക് സമീപത്തെ ചായക്കടക്കാരന്റെ സഹായം തേടി.
ആശുപത്രിയിൽ എത്തുമ്പോൾ പെൺകുട്ടി സത്യമിശ്രയുടെ കടയിൽ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അറിയാമെന്നും പൊലീസ് പറയുന്നു. തുടർന്ന് മൊബൈൽ ചാർജ് ചെയ്യാൻ ഇയാൾ യുവതിയെ കാറിൽ ബരാബങ്കിയിലെ സഫേദാബാദ് പ്രദേശത്തെ ഒരു ധാബയിലേക്ക് കൊണ്ടുപോയി. കാറിൽ മറ്റ് രണ്ട് പ്രതികളും ഉണ്ടായിരുന്നു. മൂവരും ചേർന്ന് യുവതിക്ക് ലഹരി കലർത്തിയ പാനീയം നൽകുകയും കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് ഇന്ദിരാ നഗർ ഏരിയയിൽ ഇറക്കിവിടുകയുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്തു.