തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് വിമർശിച്ച് മന്ത്രി ജി ആർ അനിൽ. ഇത് ഗുരുതര പ്രശ്നമാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണ് പുറത്തുവരുന്നതെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ കബളിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് വന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം ചോദിച്ചുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്.
പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട് ഉള്ളത്. ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാൻ വന്നത്. എന്നാൽ നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ തയ്യാറാകാതെ ഇരുപതോളം പേര്‍ നിൽക്കുമ്പോൾ ക്യൂവിൽ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. നോര്‍ത്ത് പറവൂരിലെ പോളിങ് ബൂത്തിലെത്തിയാണ് സതീശന്‍ വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം സെൻ്റർ അംഗനവാടിയിലെ 53-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.