ന്യൂഡെൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ജൂൺ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യാതൊരു തുടർ നടപടിയുമുണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കളുമായി ജൂൺ 24-ന് പ്രധാനമന്ത്രി ന്യൂഡെൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം കവരണമെന്നും ഡെൽഹിയിൽനിന്നുള്ള ദൂരവും ഹൃദയങ്ങൾക്കിടയിലെ അകലവും ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ വാക്കുകളുദ്ധരിച്ചാണ് മൂന്നു തവണ കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖിന്റെ പ്രസ്താവന.
‘പ്രധാനമന്ത്രിയുടേത് വളരെ സ്വാഗതാർഹമായ പ്രസ്താവനയായിരുന്നു. എന്നാൽ, ജനങ്ങളുടെ ഇഷ്ടം നേടിയെടുക്കുന്നതിന് അടിത്തട്ടിൽ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ആളുകൾ തടവിലാക്കപ്പെട്ടത് ഇപ്പോഴും തുടരുകയാണ്. അടിത്തട്ടിൽനിന്നുള്ള മാറ്റം ഞങ്ങൾക്ക് കാണണം. തങ്ങളുടെ സംസ്ഥാനം മുറിക്കപ്പെട്ടതിന്റെ വേദനയിൽക്കൂടി കടന്നുപോകുന്ന ആളുകളെ തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമമുണ്ടാകണം. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷവും യാതൊരു മുന്നേറ്റവും കാണാൻ കഴിഞ്ഞിട്ടില്ല’-അദ്ദേഹം വ്യക്തമാക്കി.
ഡെൽഹിയുടെ ഭാഗത്തും ശ്രീനഗറിന്റെ ഭാഗത്തും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹ്റു, നരസിംഹ റാവു, അടൽ ബിഹാരി വാജ്പയി എന്നിവരെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, വിശ്വാസ്യതയുടെ പോരായ്മ നിലനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി വിളിച്ചുചേർത്തതു കൊണ്ടാണ് ജൂൺ 24-ന് ചേർന്ന യോഗത്തിൽ താനും തന്റെ പാർട്ടിയും പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസർക്കാർ റദ്ദു ചെയ്തത്.
You must be logged in to post a comment Login