തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പതിലേറെ എസ്.എഫ്.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. അസിസ്റ്റന്‍റ് പ്രൊഫസർ വി.കെ.സഞ്ജുവിന്‍റെ പരാതിയിലാണ് കേസെടുത്തത്. ദേഹോപദ്രവം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്കൂറോളം അധ്യാപകരെ തടഞ്ഞുവച്ചിരുന്നു.
കെ.എസ്.യുവിന്‍റെ കൊടിമരം തകർത്ത സംഭവത്തിൽ 24 എസ്.എഫ്.ഐ പ്രവർത്തകരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് 21 അധ്യാപകരെ ഒരു മുറിയിൽ പൂട്ടിയിടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതേസമയം, ചൊവ്വാഴ്ച രാത്രി എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യുവിന്‍റെ കൊടിമരവും ബോർഡുകളും കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുറ്റക്കാരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്ന് അധ്യാപിക സഞ്ജു പറഞ്ഞു.