18 വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയ യു പി സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം ഉണ്ടായത്. കമ്പ്യൂട്ടർ അദ്ധ്യാപകനായ പ്രതിക്കൊപ്പം നിന്നതിന് സ്കൂൾ ഹെഡ്‌മാസ്റ്ററിനും ഒരു ടീച്ചർക്കുമെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
മൂന്ന് പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഷാജഹാൻപൂരിലെ തിൽഹാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശിശുക്ഷേമ സമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.
കമ്പ്യൂട്ടർ അദ്ധ്യാപകൻ തന്റെയും മറ്റ് വിദ്യാർത്ഥികളെയും ശരീരത്തിൽ അനാവശ്യമായി സ്പർശിക്കാറുണ്ടെന്ന് ഒരു വിദ്യാർത്ഥിനി രക്ഷിതാവിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇവർ മറ്റ് വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളെയും കൂട്ടി സ്കൂളിൽ എത്തി. ഇവർ നടത്തിയ പരിശോധനയിൽ ടോയ്‌ലറ്റിൽ നിന്ന് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.