കൊച്ചി: സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം തള്ളിക്കളയാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി 2021 സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഓൺലൈൻ വിവാഹം നടത്താൻ മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കാനും നിർദേശം നൽകി. പുതിയസാഹചര്യത്തിൽ 2000-ൽ നിലവിൽവന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമവും കണക്കിലെടുത്തുവേണം ആക്ടിനെ സമീപിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നാണ് കോടതിയുടെവിലയിരുത്തൽ.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഒാഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു മുൻപുണ്ടായിരുന്ന വ്യവസ്ഥ. കോവിഡ് വ്യാപകമായതോടെ ഇതിൽ ഇളവുതേടി നിരവധി ഹർജികളാണ് കോടതിയെ സമീപിച്ചത്. ഇതിന് തുടർച്ചയായാണ് 2021-ൽ ഈ വ്യവസ്ഥയിൽ ഇളവുനൽകി വിവാഹം ഓൺലൈൻ വഴി നടത്താൻ അനുമതി നൽകിയത്.