Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സഖാവ് വർഗ്ഗീസ്: വിപ്ലവം ജയിക്കാൻ ചിരിച്ചുകൊണ്ട് മരണത്തെ നേരിട്ടവൻ

സഖാവ് വർഗ്ഗീസ്
സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു വർഗ്ഗീസിന് കാണാൻ കഴിഞ്ഞത്. ഇതിൽ ക്ഷുബ്ധനായ വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ(എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.

ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം – ഏകദേശം ഒരു ലിറ്റർ) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.

പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് – കമ്യൂണിസ്റ്റ് ഇതര പ്രവർത്തകരും വർഗ്ഗീസിന് എതിരാകുവാൻ കാരണമായി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.

പല അവസരങ്ങളിലും രാത്രികളിൽ വർഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളിൽ കയറി കുടിലുകൾ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകൾ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.

നക്സൽ ആക്ഷനുകളിലൂടെ വർഗ്ഗീസും സുഹൃത്തുക്കളും വയനാടു് ത്രിശ്ശില്ലേരിയിലെ വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. വർഗ്ഗീസിന്റെ അക്രമ മാർഗ്ഗങ്ങൾ വയനാട്ടിലെ ആദിവാസികളല്ലാത്ത ജനങ്ങളുടെയിടയിൽ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.
ആദിവാസികളുടെ നേരെയുളള ജൻമിത്വത്തിൻ്റെ ആദിപത്യത്തെ ചോദ്യം ചെയ്തവർഗ്ഗീസിനെ എങ്ങനേയും ഒതുക്കുക എന്നത് ജൻമിമാരുടേയും, അധികാര വർഗ്ഗത്തിൻ്റേയും ആവശ്യമായി വന്നു.
വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി.

നക്സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടിൽ വർഗ്ഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരൻ മുഖേന, സമീപത്തുള്ള അമ്പലത്തിനടുത്ത് തമ്പടിച്ചിരിക്കുന്ന സി. ആർ. പി. എഫ് സേനയറിഞ്ഞു. അവിടെ ഒറ്റയ്ക്കും നിരായുധനുമായിരുന്ന വർഗ്ഗീസിനെ അധികം എതിർപ്പില്ലാതെ തന്നെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ടായിരുന്നു വർഗ്ഗീസിന്റെ കൊലപാതകം നടന്നത്.

“വിപ്ലവം ജയിക്കട്ടെ” എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു.

വർഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകൾ മേയുന്ന വനത്തിനു നടുവിലെ വർഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കൾ പരിശുദ്ധമായി കരുതുന്നു.
എല്ലാ ചരമ വാർഷികത്തിനും ധാരാളം ആദിവാസികൾ ഇവിടെ ഒത്തുചേർന്ന് ചെങ്കൊടി ഉയർത്താറുണ്ട്

രാമചന്ദ്രൻ നായർ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലാണ്. ജാമ്യം ലഭിച്ച രാമചന്ദ്രൻ നായർ 2006 നവംബർ മാസത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.

വിവാദങ്ങൾ തിരുത്തുക
വർഗ്ഗീസിന്റെ മരണം നടന്ന് 28 വർഷത്തിന് ശേഷം രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമം വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിന് വഴി തെളിച്ചു. നക്സൽ വർഗ്ഗീസ് ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക ഭാഷ്യം, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളോടെ പൊളിയുകയായിരുന്നു.

രാമചന്ദ്രൻ നായർ മുഴുവൻ കഥയും പറഞ്ഞില്ല എന്നും വർഗ്ഗീസിനെ ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്നും പഴയ നക്സൽ പ്രവർത്തകയും ഇന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു.

2010 ഒക്ടോബർ 27-ന് വർഗീസ് വധക്കേസിൽ മുൻ പോലീസ് ഐ.ജി. ലക്ഷ്മണ കുറ്റക്കാരനാണന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിക്കുകയുണ്ടായി. കൂട്ടുപ്രതിയായ മുൻ ഡി.ജി.പി. വിജയനെ വെറുതെ വിടുകയും ചെയ്തു. എന്നാൽ വർഗ്ഗീസ് വധം നിയമത്തിന്റെ മുന്നിൽക്കൊണ്ടുവന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ കോടതി കണക്കിലെടുത്തിരുന്നില്ല. ഹനീഫ എന്ന പോലീസുകാരന്റെ മൊഴിയാണ് ശിക്ഷ വിധിക്കാൻ പ്രധാന തെളിവായി കോടതി അംഗീകരിച്ചത്. ഒരു കൊലപാതകത്തിന് 40 വർഷത്തിനുശേഷം വിധിവരുന്ന അപൂർവ്വതയും ഈ കേസിലുണ്ടായി. തുടർന്ന് 2011 ഫെബ്രുവരി 4-ന് ഐ.ജി. ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ലക്ഷ്മണയ്ക്ക് 2010 ഒക്ടോബറിൽ പ്രത്യേക സി.ബി.ഐ. കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെയ്ക്കുകയും ശിക്ഷ ഇളവ് ചെയ്യണമെന്ന ഹർജി തള്ളുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...