എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിച്ചു.പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി.എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.
എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയിൽ കല്ലിടൽ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ച് നിൽക്കുകയായിരുന്നു സമരസമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐയും ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ചോറ്റാനിക്കരയിൽ നടത്തുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഈ പരിപാടിയുടെ ഉദ്ഘാടകൻ.
You must be logged in to post a comment Login