ചെന്നൈ: തമിഴ്നാട് വെല്ലൂരില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് സ്കൂൾ വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടെയും പരാതി പ്രകാരം പോക്സോ കേസ് ചുമത്തി അധ്യാപകനായ മുരളീകൃഷ്ണയെ (55) അറസ്റ്റ് ചെയ്തു.
2012 മുതല്‍ വെല്ലൂരിലെ ഗവൺമെന്റ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിൽ മുരളീകൃഷ്ണ ജോലി ചെയ്യുന്നുണ്ട്. തമിഴ്നാട് ഹൗസിങ് ബോർഡിന്റെ ക്വാർട്ടേഴ്സിലാണ് ഇയാൾ താമസം.
ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം ,സ്കൂൾ തുറന്നപ്പോൾ മുതൽ 13 വയസ്സുകാരിയോട് അധ്യാപകന്‍ മോശമായാണു പെരുമാറുന്നതെന്നു പൊലീസ് പറഞ്ഞു. ക്ലാസ് റൂമിലും സ്കൂളിന്റെ പരിസരത്തുവച്ചും പെൺകുട്ടിയോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.
തുടർന്നു പെൺകുട്ടി രക്ഷിതാക്കളോടു പരാതി പറഞ്ഞു. എന്നാൽ തുടക്കത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ വിഷയം ഗൗരവമായി കണ്ടില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെൺകുട്ടി പെയിന്റ് തിന്നർ എടുത്തുകുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
പെൺകുട്ടിയെ വെല്ലൂരിലെ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തതായി ഇന്‍സ്പെക്ടർ പി. സുബ്ബലക്ഷ്മി പറഞ്ഞു. സ്കൂള്‍ അധികൃതരോടും പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീടാണു നടപടിയെടുത്തത്.
You must be logged in to post a comment Login