തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽമഴയിൽ വ്യാപക നാശനഷ്‌ടം. മലപ്പുറം, കോഴിക്കോട്, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കനത്ത മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ കനത്ത നാശനഷ്ടം ഉണ്ടായത്.
സംസ്ഥാനത്ത് 13 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളം വൈകിട്ട് നാലോടെ പെയ്‌ത മഴ മണിക്കൂറുകളോളം നീണ്ടുനിന്നതോടെ ജില്ലയിൽ പലയിലങ്ങളിലും വൻ നാശനഷ്ട്ടമാണ് ഉണ്ടായത്. ശക്തമായ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു, പലയിടത്തും കൃഷിനാശവും ഉണ്ടായി.
കോഴിക്കോട് മലയോര മേഖലയിലും മഴ ശക്തമായിരുന്നു. പലയിടങ്ങളിലും കൃഷിനാശം സംഭവിച്ചു. മലപ്പുറത്ത് ശക്‌തമായ മഴയും കാറ്റും മൂലം ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് മൽസരങ്ങൾ നിർത്തിവെച്ചു. വയനാട് മീനങ്ങാടിയിൽ അഞ്ചു വീടുകളുടെ മേൽക്കൂരകൾ തകർന്നു. കാസർഗോഡ് കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്.
You must be logged in to post a comment Login