തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്മോസ് മലബാറിക്കസ് പദ്ധതിക്കും കൊല്ലത്തും മലപ്പുറത്തും പെയിന്റ് അക്കാഡമികൾ സ്ഥാപിക്കുന്നതിനും കേരളവും നെതർലൻഡ്‌സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇന്ത്യയിലെ നെതർലൻഡ്സ് അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗിന്റേയും സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും നെതർലൻഡ് നാഷണൽ ആർക്കൈവ്സും ലെയ്ഡൻ സർവകലാശാലയും സംയുക്തമായാണ് കോസ്‌മോസ് മലബാറിക്കസ് പദ്ധതി നടപ്പാക്കുന്നത്.
ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും. അസാപ്, കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ, ക്രെഡായ് കേരള, നെതർലൻഡ്സിലെ പ്രമുഖ പെയിന്റ് ആന്റ് കെമിക്കൽ കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറിയായ അക്സോ നോബൽ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പെയിന്റ് അക്കാഡമി സ്ഥാപിക്കുന്നതിനുള്ള ധാരാണാപത്രം ഒപ്പുവച്ചത്.
കൊല്ലം ഐ ഐ ഐ സി കാമ്പസിലെ പെയിന്റ് അക്കാഡമിയിൽ കെട്ടിട പെയിന്റിംഗിലും മലപ്പുറം തവനൂരിലെ അസാപ് സ്‌കിൽ പാർക്കിലെ അക്കാഡമിയിൽ വാഹന പെയിന്റിംഗിലുമാണ് പരിശീലനം. ആദ്യ വർഷം 380 പേർക്ക് പരിശീലനം നൽകും.
ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള നമ്മുടെ ചുമതലയാണ് ചരിത്ര സംഭവങ്ങളുടെയും രേഖകളുടെയും പരിപാലനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫ്‌ളോറികൾച്ചർ, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലും ഡച്ച് സഹകരണം പ്രതീക്ഷിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച നിലവാരത്തിലുള്ള പഠന വേദിയാകാനുള്ള ഒരുക്കത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
You must be logged in to post a comment Login