തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവികളുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തു. കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
സന്ദർശനത്തിനിടെ ആശുപത്രിയിലെ ചില ശുചിമുറികള്‍ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നതായി കൂട്ടിരിപ്പുകാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ ശുചിമുറി തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ശുചിമുറികള്‍ ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാന്‍ മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.
മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്ത മന്ത്രി ആശുപത്രിയിൽ മികച്ച സൗകര്യങ്ങളൊരുക്കുമെന്നും പറഞ്ഞു. മെഡിക്കല്‍ കോളേജിനായി സ്‌പെഷ്യാറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്‌തികകള്‍ സൃഷ്‌ടിക്കും. 20 ഏക്കറോളം അധിക ഭൂമി ഏറ്റെടുക്കുന്നതാണ്; മന്ത്രി പറഞ്ഞു.
വാര്‍ഡുകളില്‍ ചെരിപ്പിട്ട് കയറാന്‍ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. തുടർന്ന് വാര്‍ഡിനകത്ത് ചെരിപ്പിടാന്‍ അനുവദിക്കാൻ മന്ത്രി നിര്‍ദ്ദേശം നല്‍കി. ടിടി ഇന്‍ജക്ഷന്‍ മരുന്ന് പുറത്തെഴുതുന്നതായുള്ള പരാതിയിന്‍മേലും മന്ത്രി പരിശോധന നടത്തി. മരുന്നിന്റെ സ്‌റ്റോക്ക് പരിശോധിച്ചപ്പോള്‍ ടിടി ഇന്‍ജക്ഷന്‍ മരുന്ന് ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
You must be logged in to post a comment Login