കൊച്ചി: നടിയെ ആക്രമിച്ചകേസിൽ കൂറുമാറിയവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്.
സിനിമാ മേഖലയിൽ നിന്നടക്കം കൂറുമാറിയവരെ വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ആന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് നടപടികൾ ക്രൈംബ്രാഞ്ച് വേഗത്തിലാക്കിയത്.
കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. എന്നാൽ ഇവരിൽ പലരേയും കൂറുമാറ്റിക്കാൻ ദിലീപിന്‍റെ അഭിഭാഷകരടക്കം ഇടപെട്ടതിന്‍റെ ശബ്ദകേഖകളടക്കം പുറത്തുവന്നിരുന്നു.
ദിലീപിനെതിരായ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും കൂറുമാറിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
ഇവരുടെ മൊഴി മാറ്റിക്കാൻ ദീലീപടക്കമുളള കേസിലെ പ്രതികളും അവരുടെ അഭിഭാഷകരും ഇടപെട്ടതിന് കൂടുതൽ തെളിവുകൾ ശേഖരിക്കുകൂടിയാണ് ലക്ഷ്യം
You must be logged in to post a comment Login