തിരുവനന്തപുരം: മണ്ണന്തലയിൽ യുവാവിനെ സംഘം ചേർന്നു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കല്ലയം സ്വദേശി വിശാഖിനെ (32) ചുറ്റിക കൊണ്ട് അടിക്കുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് യുവാവ്. ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. കാറിലെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞ ശേഷം തട്ടിക്കൊണ്ടു പോയി പോത്തൻകോടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദിക്കുകയായിരുന്നു.
അക്രമി സംഘത്തിലെ ഒരാളുടെ സഹോദരിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് മർദിച്ചതെന്നാണ് വിവരം.
ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ച ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. യുവാവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ വാരിയെല്ലിനടക്കം പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വിശാഖിനെ മർദിച്ച കേസിലെ പ്രതി ശ്രീകാര്യം സ്വദേശി അജികുമാർ (37) റിമാൻഡിൽ കഴിയവേ കുഴഞ്ഞുവീഴുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിക്കുകയും ചെയ്തിരുന്നു. മരണ കാരണം പൊലീസ് മർദനമാണെന്ന് സംശയമുണ്ടെന്ന് അജികുമാറിന്റെ അമ്മ ശാന്ത മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
രണ്ടാം തീയതിയാണ് കല്ലയം സ്വദേശി വിശാഖിനെ (32) തട്ടിക്കൊണ്ടുപോയി അജികുമാറും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചത്. മണ്ണന്തല പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് അജികുമാർ. മർദനത്തിൽ വിശാഖിന്റെ വാരിയെല്ലുകൾ പൊട്ടി.
ആറാം തീയതിയാണ് ജയിലിൽ കുഴഞ്ഞു വീണതിനെ തുടർന്ന് അജികുമാറിനെ ആശുപത്രിയിലേക്കു മാറ്റിയത്. ജയിലിലേക്ക് അയയ്ക്കും മുൻപ് വൈദ്യപരിശോധന നടത്തിയിരുന്നതായി മണ്ണന്തല പൊലീസ് പറയുന്നു.
അറസ്റ്റിലാകും മുൻപു തന്നെ അജികുമാറിനു പരുക്കേറ്റിരുന്നതായും പൊലീസ് പറഞ്ഞു. വൈറൽ ഇൻഫക്ഷനും ചികിൽസയിലിരിക്കേ ഹൃദയാഘാതം ഉണ്ടായതുമാണ് മരണകാണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
You must be logged in to post a comment Login