തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാംപസിൽ പുതിയ ഒരു അക്കാദമിക് കെട്ടിടംകൂടി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ വൈസ് ചാൻസലറുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്‌സുകളും ഗസ്റ്റ് ഹൗസും അടക്കം നാലുകെട്ടിടങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ നശിക്കുകയാണ്. ഇവ ഉപയോഗപ്പെടുത്താത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടവും പ്രതിവർഷം സർവകലാശാലയ്ക്കുണ്ടാകുന്നുണ്ട്. ഇടയ്ക്കിടെ ഉദ്ഘാടനം നടത്തുന്നതല്ലാതെ നിർമിക്കുന്ന കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഉണ്ടാകാറില്ല.
വൈസ് ചാൻസലറുടെ വസതി വർഷങ്ങളായി ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലായിരുന്നു. നാലുവർഷം മുമ്പ് എട്ടുലക്ഷത്തോളം രൂപ ചെലവിട്ട് ക്വാർട്ടേഴ്‌സ് നവീകരിച്ചു. എന്നിട്ട് വീണ്ടും പഴയതുപോലെ അടച്ചിട്ടു. ഇതിനു സമീപത്തായാണ് സർവകലാശാലയുടെ തലസ്ഥാനത്തെ ഏക ഗസ്റ്റ് ഹൗസുള്ളത്. ഇതും രണ്ടുവർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്.വനിതാ ഹോസ്റ്റൽ ഇടയ്ക്ക് ഇവിടേക്കു മാറ്റിയിരുന്നു. ചോർച്ച കണ്ടതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ഹോസ്റ്റൽ ഒഴിപ്പിച്ചു. തുടർനടപടികളുണ്ടായില്ല.