ന്യൂ ഡൽഹി: കേരളത്തിലെ ആയുർവേദ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു അലോട്ട്മെന്‍റ് കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതിക്ക് കൈമാറി സുപ്രീം കോടതി. പ്രവേശന തീയതി നീട്ടണമെന്നും ഒരു അലോട്ട്മെന്‍റ് കൂടി നടത്തണമെന്നും ആവശ്യപ്പെട്ട് 11 സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും സിദ്ധ, യുനാനി സ്വാശ്രയ കോളേജുകളും ഉൾപ്പെടുന്ന സംഘടന നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ചിരുന്നു.
അതേസമയം, പ്രവേശന തീയതി അടുത്ത മാസം 14 വരെ കേന്ദ്രം നീട്ടിയിട്ടുണ്ട്. എന്നാൽ അലോട്ട്മെന്‍റ് അവസാനിച്ചെന്നും ഇനിയും നടത്താനാവില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. നേരത്തെ ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാൽ പ്രവേശന തീയതി കേന്ദ്രം നീട്ടിയതിനാൽ അലോട്ട്മെന്‍റ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. ഹർജിയിൽ തിങ്കളാഴ്ച തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
പ്രവേശന തീയതി നീട്ടിയില്ലെങ്കിൽ ആകെയുള്ള 750 സീറ്റുകളിൽ 484 എണ്ണം ഒഴിഞ്ഞുകിടക്കുമെന്ന് കോളേജുകൾ കോടതിയിൽ വാദിച്ചു. കേരളത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും കോളേജുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പ്രവേശനത്തിന് 50 % മാർക്ക് വേണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്നും കോളേജുകൾ ആവശ്യപ്പെടുന്നുണ്ട്.