ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ട്ടമായവർക്ക് സഹായങ്ങളുമായി നടൻ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി, പ്രളയം തകർത്ത കൂട്ടിക്കല്ലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെയോടെ കൂട്ടിക്കലിൽ എത്തി സേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി. ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.
പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികൾ താരം കൂട്ടിക്കലിൽ എത്തിച്ചു. പുരുഷൻമാർ–സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും അനുയോജ്യമായ പുതിയ വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങി മറ്റ് അവശ്യവസ്തുകൾ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്യുന്നു.
കൂട്ടിക്കൽ ദുരന്തം ലോകമറിഞ്ഞതിനു തൊട്ടുപിന്നാലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. പ്രദേശങ്ങള്‍ നേരിട്ടു കണ്ടതിനു ശേഷം അവർ തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്.
You must be logged in to post a comment Login