കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിതയുള്ളത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‍സനാണ് കെപിഎസി ലളിത. കെപിഎസി ലളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാർഥ് ഭരതൻ സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎസി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. നാടകരംഗത്തിലൂടെയാണ് കെപിഎസി ലളിത ആദ്യം കലാലോകത്ത് എത്തിയത്. തുടർന്ന് വെള്ളിത്തിരയിൽ എത്തിയ കെപിഎസി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
You must be logged in to post a comment Login