തുടർച്ചയായുള്ള ഓണ്‍ലൈൻ പണമിടപാടുകൾ ജനുവരി 1 മുതൽ ബുദ്ധിമുട്ടേറിയതാകും. ഇ– കൊമേഴ്സ് സ്ഥാപനങ്ങളടക്കം ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കേണ്ടതില്ലെന്ന തീരുമാനം റിസർവ് ബാങ്ക് നടപ്പാക്കാൻ ഉത്തരവിട്ടു. ഇതോടെയാണ് ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി 1 മുതൽ സങ്കീർണമാകുക. നേരത്തേ ഇതിനായി ജൂലൈയിൽ നിന്ന് ഡിസംബർ വരെ സമയം നീട്ടിനൽകിയിരുന്നു.
പദ്ധതി ജനുവരി 1ന് തന്നെ പ്രാബല്യത്തിൽ വരും. കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ഓരോവട്ടവും ഇനി 16 അക്ക നമ്പർ, കാർഡ് കാലാവധി തീരുന്ന തീയതി, സിവിവി എന്നിവ നല്‍കേണ്ടിവരും. പകരമായി ടോക്കണൈസേഷനും ആർബിഐ മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിനാണു പുതിയ സംവിധാനം നടപ്പിലാക്കുന്നത്. കാർഡ് വഴി ഒരു തവണ ഇടപാട് നടത്തിയാൽ വിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിക്കാൻ കഴിയും. ഇതുവഴി എളുപ്പത്തിൽ ഇടപാടു നടത്താൻ സാധിച്ചിരുന്നു. ജനുവരി 1 മുതല്‍ ഇത് അവസാനിക്കും.
ടോക്കനൈസേഷൻ സംവിധാനമാണു പകരമായി ഏർപ്പെടുത്തുന്നത്. കാര്‍ഡ് വിവരങ്ങൾ രഹസ്യമാക്കിവച്ച് അതിനു പകരം ടോക്കണോ, കോഡോ നല്‍കിയാണ് ഇതു നടപ്പാക്കുക. വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നല്‍കുക. ആർബിഐയുടെ പുതിയ ഉത്തരവ് നിങ്ങളുടെ ഓൺലൈൻ പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്ന രീതിയെ തന്നെ മാറ്റമറിക്കും. പേയ്‌മെന്റ് ഗേറ്റ്‌വേകൾക്കും ഓൺലൈൻ വ്യാപാരികൾക്കുമായി റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി കഴിഞ്ഞു.
ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റുകളും ഗൂഗിൾ പേ, പേടിഎം ഉൾപ്പെടെയുള്ള പേയ്‌മെന്റ് സർവീസുകളും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള സ്ട്രീമിങ് ഭീമൻമാരെയും ഉപഭോക്താക്കളുടെ കാർഡ് വിശദാംശങ്ങൾ സൂക്ഷിക്കാൻ ഇനി അനുവദിക്കില്ല. ഇത് ഉപയോക്താക്കൾക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുമെങ്കിലും അക്കൗണ്ടുകൾ സുരക്ഷിതമാക്കും.
ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത് തന്നെ പുതിയ ആർബിഐ മാർഗനിർദേശങ്ങൾ ഓൺലൈൻ പേയ്‌മെന്റ് അനുഭവത്തെ തടസ്സപ്പെടുത്തുമെന്നും ആരോപണമുണ്ട്. 2021 ജൂലൈയിൽ പ്രാബല്യത്തിൽ വരാനിരുന്ന നിയമങ്ങൾ പാലിക്കാൻ മിക്ക ബാങ്കുകളും സമ്മതിച്ചിരുന്നില്ല. ഇതിനാലാണ് 2022 ജനുവരി 1 വരെ നീണ്ടുപോയത്.
പുതിയ മാർഗനിർദേശങ്ങൾ ഓൺലൈൻ പേയ്‌മെന്റ് അനുഭവത്തെ സാരമായി ബാധിക്കുമെന്ന് വാദിച്ച് ഫ്ലിപ്കാർട്ട്, ആമസോൺ, നെറ്റ്ഫ്ലിക്സ്, മൈക്രോസോഫ്റ്റ്, സൊമാറ്റോ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ആർബിഐയ്ക്ക് കത്തെഴുതിയിട്ടുണ്ട്.
You must be logged in to post a comment Login