ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ വേതനം വർധിപ്പിക്കണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതി വീണ്ടും ശുപാർശ ചെയ്തു. പല സംസ്ഥാനങ്ങളിലും പ്രതിദിന വേതനം 200 രൂപയാണെന്നു സമിതി ചൂണ്ടിക്കാട്ടി.ഓരോ തവണ ശുപാർശ നൽകുമ്പോഴും ഓരോ സാമ്പത്തികവർഷവും നിരക്കിൽ അനുയോജ്യമായ മാറ്റം വരുത്തുന്നുണ്ടെന്ന സ്ഥിരം മറുപടിയാണു മന്ത്രാലയത്തിൽനിന്നു ലഭിക്കുന്നത്.
വേതനം വർധിപ്പിക്കണമെന്നു പല തവണ ശുപാർശ ചെയ്തിട്ടും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിലപാടിൽ കാര്യമായ മാറ്റമില്ലെന്നു സമിതി വിമർശിച്ചു.
വേതന വിതരണത്തിന് ജാതി അടിസ്ഥാനമാക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവിഭാഗം, മറ്റുള്ളവർ എന്നിങ്ങനെ 3 വിഭാഗമായി തിരിച്ചാണ് 2021 ഏപ്രിൽ 1 മുതൽ വേതനം കൈമാറുന്നത്. ഇതിനെതിരെ ശിവസേന എംപി പ്രതാപ്റാവു ജാദവ് അധ്യക്ഷനായ സമിതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. പുതിയ നയം നടപ്പായശേഷം ഒരേ ജോലി ചെയ്തവർക്കു പല സമയത്താണു വേതനം ലഭിക്കുന്നതെന്ന പരാതിയുണ്ട്. എല്ലാ തൊഴിലാളികളെയും ഒരുപോലെ കാണമെന്ന അടിസ്ഥാനതത്വത്തിനു വിരുദ്ധമാണ് ഈ നയം. എല്ലാ തൊഴിലാളികൾക്കും ഒരേ സമയപരിധിയിൽ വേതനം നൽകുന്നുവെന്ന് ഉറപ്പാക്കുകയാണു വേണ്ടതെന്നു സമിതി ചൂണ്ടിക്കാട്ടി.
You must be logged in to post a comment Login