തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ പാളി എന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയായിട്ടും 12 മുതൽ 14 വയസുവരെ പ്രായമുള്ള 751 പേർക്കു മാത്രമാണ് വാക്സിൻ നൽകിയതെന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ നടത്തുന്നതെന്നും സംശയമുള്ളവർക്ക് ഈ പോർട്ടൽ പരിശോധിച്ചാൽ ഇത് എല്ലാവർക്കും ബോധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 12 മുതൽ 14 വയസുവരെ പ്രായമുള്ള 57,025 പേർക്ക് വാക്സിൻ നൽകാനായതായതും
വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,69,37,665), 87 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,33,58,584) നൽകിയെന്നും 15 മുതൽ 17 വയസുവരെയുള്ള 79 ശതമാനം (12,10,093) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 47 ശതമാനം (7,26,199) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കുട്ടികളുടെ പരീക്ഷാ സമയമായതിനാലാണ് വാക്സിനേഷൻ വേണ്ടത്ര വേഗത്തിൽ നടക്കാത്തതെന്നും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വാക്സിനേഷൻ തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പരീക്ഷകൾ കഴിഞ്ഞ ശേഷം ഇരു വകുപ്പുകളും സംയോജിച്ച് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
You must be logged in to post a comment Login