കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
നാവികസേനയ്‌ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ചോർത്തിയത്. എയ്ഞ്ചൽ പായൽ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഐഎൻഎസ് വിക്രാന്തിന്റെ ചിത്രവും അച്ചകുറ്റപ്പണിക്കായി എത്തിച്ച യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും പകർത്തി കൈമാറി.
കഴിഞ്ഞ ദിവസമാണ് കപ്പൽശാല മാനേജർ ഇത് സംബന്ധിച്ച് പരാതി നൽകിയത്. കോൺട്രാക്ട് വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ആളാണ് ശ്രീനിഷ്.
ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെ ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ. പ്രതിരോധസേനയുടെ കപ്പലുകളുടെ മെയിന്റനൻസ്, പൊസിഷൻ, വി.വി.ഐ.പി സന്ദർശനം തുടങ്ങിയ വിവരങ്ങളും ഇയാൾ ചോർത്തിനൽകിയിട്ടുണ്ട്.
ഇന്റലിജൻസ് ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിനും റിപ്പോർട്ട് കൈമാറുകയായിരുന്നു
എയ്ഞ്ചൽ പായൽ തന്നെ വിളിച്ചിരുന്നതായി ശ്രീനിഷ് മൊഴിനൽകി. ഹിന്ദിയിലാണ് സംസാരിച്ചത്. മാർച്ച് മുതൽ ഡിസംബർ 19 വരെ വിവരങ്ങൾ കൈമാറി. കപ്പൽ ശാലയിൽ എത്തിയ വിവിഐപികളുടെ ഉൾപ്പെടെ പേരുകളും കൈമാറി എന്നും ശ്രീനിഷ് മൊഴിനൽകി.