ടോക്യോ: വെള്ളിയാഴ്ച ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് കാണാൻ സ്റ്റേഡിയത്തിൽ 950 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള മുൻകരുതലുകളാണ് ഇത്തവണ ജപ്പാൻ ഒരുക്കിയിരിക്കുന്നത്.
കാണികൾക്ക് വിലക്കുള്ള സ്റ്റേഡിയത്തിൽ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉൾപ്പെടെയാണ് 950 പേർക്ക് പ്രവേശനമുള്ളത്. ടോക്യോ ഒളിമ്പിക്സ് തലവൻ ഹൈഡെമസ നകമുറ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.
ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയിൽനിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകൾ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.
അതേസമയം ഒളിമ്പിക് വില്ലേജിൽ പുതുതായി 11 പേർ കൂടി കൊറോണ പോസിറ്റീവായതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇതോടെ വില്ലേജിൽ ആകെ രോഗബാധിതരായവരുടെ എണ്ണം 86 ആയി.
You must be logged in to post a comment Login