താനൂരില്‍ ബോട്ട് അപകടത്തിൽ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അറസ്റ്റിലായ
ബോട്ടുടമ നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ തീരുമാനിച്ച് അന്വേഷണ സംഘം. മലപ്പുറം എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം ഇതിനായി നിയമ നടപടികൾ ആരംഭിച്ചു.
നിലവിൽ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബോട്ടിൻ്റെ നിർമാണമടക്കം അശാസ്ത്രിയമായ രീതിയിലാണ് നടത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. എന്നിട്ടും പിഴ ചുമത്തി ബോട്ട് സർവീസിന് അനുമതി നൽകിയത് ഏതു വിധത്തിലാണെന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കും. മത്സ്യ ബന്ധന ബോട്ട് രൂപമാറ്റം വരുത്തി യാത്രാ ബോട്ടായി ഉപയോഗിച്ചതിനാൽ മാരിടൈം ബോർഡും ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയേക്കും.
അപകടത്തിനിടയാക്കിയ ബോട്ട് പരിശോധിച്ച ഫോറൻസിക് സംഘo വിശദ വിവരങ്ങളടങ്ങിയ പരിശോധനാ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. അപകടത്തിനിടയാക്കിയ പശ്ചാത്തലം, ബോട്ടിൻ്റ ക്ഷമത, ബോട്ടിൻ്റെ രൂപമാറ്റം എന്നിവ സംബന്ധിച്ചവയെല്ലാം റിപ്പോർട്ടിലുണ്ടാകും. ഇതുകൂടി പരിഗണിച്ചാകും നാസറിനെതിരെ കോടതിയ്ക്ക് കൈമാറാനുള്ള കുറ്റപ്പത്രം തയ്യാറാക്കുക. അതേസമയം, അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 8 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്