ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജഐയാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ അനുമതി നൽകിയത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സീനാണ് കൊവാക്സീൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സീൻ നൽകാൻ അനുമതി നൽകിയിരുന്നു.
ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്സീന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്സീനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദേശം.
മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങേണ്ടതുള്ളു എന്നും ഈ നിർദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.
You must be logged in to post a comment Login