കനത്ത മഴയിൽ വീട് തകർന്ന വയോധികയ്ക്ക് കൈത്താങ്ങായി ജനകീയ പോലീസും ജനപ്രതിനിധികളും. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ചമ്പ്രാംകാട് പുത്തൻവിള വീട്ടിൽ ശാരദയ്ക്കാണ് ജനപ്രതിനിധിയുടേയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ വീടൊരുങ്ങുന്നത്.
നഗരൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശാരദയുടെ വീട് ഭാഗീകമായും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തകർന്നു. മൺകട്ടയിൽ നിർമ്മിച്ച വീട്ടിൽ വർഷങ്ങളായി ശാരദ തനിച്ചാണ് താമസിച്ചിരുന്നത്. വയോധികയ്ക്ക് ഭക്ഷണവും മരുന്നും നൽകിയിരുന്നത് വീടിനടുത്തുള്ള മകളായിരുന്നു. സ്വന്തം വീട്ടിൽ കഴിയുന്നതിനുള്ള ആഗ്രഹത്താൽ മക്കൾക്കൊപ്പം താമസിക്കുവാൻ ഇവർ വിസമ്മതിച്ചിരുന്നു. വീട് തകരുമ്പോൾ വയോധിക രക്ഷപ്പെട്ടെങ്കിലും ഏതുനിമിഷവും വീട് പൂർണ്ണമായും നിലംപതിക്കുന്ന സ്ഥിതിയിലാണ്.
നിർധനയായ വയോധികയുടെ അവസ്ഥ മനസിലാക്കിയ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ശ്രീജാ ഉണ്ണികൃഷ്ണനും പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും നഗരൂർ ജനമൈത്രി പോലീസ് ബീറ്റോഫീസർ കൃഷ്ണലാലിന്റേയും നേതൃത്വത്തിൽ ഭാഗികമായി തകർന്ന വീട് പുനർനിർമ്മിച്ച് വാസയോഗ്യമാക്കി നൽകാൻ തീരുമാനിച്ചു. വീടിൻറെ പുനർനിർമാണം ധൃതഗതിയിൽ നടത്തുകയാണ്.
You must be logged in to post a comment Login