റിയാദ്: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ എണ്ണ ടാങ്കിന് തീപിടിച്ചു. യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണ് സൗദി അരാംകോയുടെ ജിദ്ദയിലെ പെട്രോളിയം വിതരണ സ്റ്റേഷനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റിഫൈനറിയിലേക്കും രാജ്യത്തെ മറ്റ് ചില നഗരങ്ങളിലും ഹുതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു.
ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ശനിയാഴ്‍ചയും ഞായറാഴ്‍ചയുമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ജിദ്ദയിലെ അരാംകോ സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. തീ പിന്നീട് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അറിയിപ്പില്‍ പറയുന്നു.
ജിസാൻ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്‌റാൻ അൽ ജനുബ് നഗരത്തിലെ പവർ സ്റ്റേഷൻ, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷൻ, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകൾ, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആദ്യത്തെ ആക്രമണ ശ്രമം.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകർത്തു. ജിസാനിലെ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോൺ ആക്രമങ്ങളാണ് നടന്നത്.
You must be logged in to post a comment Login