കേരളത്തിന്റെ വഴിയെ ഇനി തമിഴ്നാടും. സ്കൂൾ അധ്യാപികമാരുടെ ദീർഘനാളായുള്ള ആവശ്യത്തിനു പരിഹാരം. നീ തമിഴ്നാട്ടിലെ സ്കൂൾ അധ്യാപികമാർക്ക് ചുരിദാർ ധരിച്ച് സ്കൂളിലെത്താം. നിയമങ്ങൾക്ക് വിധേയമായി എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണെന്നും സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപികമാർക്ക് അവരുടെ ഇഷ്ടമനുസരിച്ച് സാരിയും ചുരിദാറും അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കാം എന്നും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു.ഇതുവരെയുള്ള നിർദ്ദേശം അനുസരിച്ച് സ്കൂളുകളിൽ അധ്യാപികമാർ സാരി ധരിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. പാന്റ്സ്സും ഷർട്ടും അല്ലെങ്കിൽ മുണ്ടും ഷർട്ടും ധരിച്ച് പുരുഷ അധ്യാപകർ സ്കൂളിൽ എത്തുമ്പോൾ വനിതാ അധ്യാപകരെ ചുരിദാർ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകൾ അടക്കം രംഗത്തെത്തിയിരുന്നുവെങ്കിലും അനുകൂല പ്രതികരണം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇതുവരെയും ലഭിച്ചിരുന്നില്ല.
വനിതാ ജീവനക്കാർക്ക് സാരി, സൽവാർ കമ്മീസ്, ചുരിദാർ, ദുപ്പട്ട എന്നിവയും പുരുഷ ജീവനക്കാർക്ക് പാന്റ്സ്- ഷർട്ട്, ദോത്തി അല്ലെങ്കിൽ ഇന്ത്യൻ സംസ്കാരം പ്രതിഫലിപ്പിക്കുന്ന ഏത് വസ്ത്രവും ധരിക്കാം എന്നുമായിരുന്നു സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച് 2019 ജൂണിൽ പുറപ്പെടുവിച്ച ഉത്തരവ്.ഇതിനു പിന്നാലെ ചുരിദാർ ധരിക്കാനുള്ള അനുമതിക്കായി അധ്യാപികമാർ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ അധ്യാപികമാരുടെ ആവശ്യത്തെ അംഗീകരിക്കുന്ന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.സാരിയും ചുരിദാറും അടക്കമുള്ള വസ്ത്രങ്ങൾ വനിതാ അധ്യാപകർക്ക് അവരവരുടെ ഇഷ്ടാനുസരണം ധരിക്കാം എന്നും എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കാൻ നിയമപ്രകാരം ജീവനക്കാർക്ക് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപികമാർക്ക് ചുരിദാർ ധരിക്കാൻ കേരളം വർഷങ്ങൾക്കു മുൻപ് തന്നെ അനുവാദം നൽകിയിട്ടുണ്ട്.