ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിൽ ഇന്ത്യക്കാർ ഈ വർഷം ഓർഡർ ചെയ്തത് ആറു കോടി നാലരലക്ഷം ബിരിയാണികൾ. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ബിരിയാണിയാണ് സ്വിഗ്ഗി വഴി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട ഭക്ഷണം. ഇന്ത്യയിൽ കഴിഞ്ഞ വർഷം ഓരോ മിനിറ്റിലും 115 ബിരിയാണികൾ വീതം ഓർഡർ ചെയ്യപ്പെട്ടെന്നാണു കണക്ക്.
ചിക്കൻ ബിരിയാണിയാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ടത്. ബെംഗളൂരൂ, ചെന്നൈ, കൊൽക്കത്ത, ലക്നൗ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഈ ഭക്ഷണം ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ടത്. പുതുതായി സ്വിഗ്ഗി അക്കൗണ്ടുകൾ എടുത്തവരിൽ കൂടുതലും ആദ്യം ഓർഡർ ചെയ്ത ഭക്ഷണവും ചിക്കൻ ബിരിയാണിയാണ്.
ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മട്ടൻ ബിരിയാണിക്കും വലിയ പ്രിയമുണ്ട്. മുംബൈയിൽ ഡാൽ കിച്ച്ഡി എന്ന ഭക്ഷണമാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ടതെന്നും സ്വിഗ്ഗി വ്യക്തമാക്കുന്നു.നമ്മുടെ കഞ്ഞിപോലെയുള്ള ഈ ഭക്ഷണം ഉത്തരേന്ത്യയിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്നതാണ്.
ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട പലഹാരം സമൂസയാണ്. അൻപതു ലക്ഷം ഓർഡറുകളാണ് ഇതിനു ലഭിച്ചത്. പാവ് ബാജിക്ക് 21 ലക്ഷം ഓർഡറുകൾ ലഭിച്ചു. എന്നാൽ രാത്രിയിൽ കൊറിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതലും ഓർഡർ ചെയ്തത് ഫ്രഞ്ച് ഫ്രൈസ്, പോപ് കോൺ തുടങ്ങിയവയാണ്. വിഭവങ്ങളിലെല്ലാം കൂടി ഉപയോഗിച്ച തക്കാളികൾ ഉണ്ടായിരുന്നെങ്കിൽ 11 ടൊമാറ്റീന ആഘോഷങ്ങൾ നടത്താമായിരുന്നെന്നും സ്വിഗ്ഗി പറയുന്നു.
You must be logged in to post a comment Login