തിരുവനന്തപുരം: സംസ്ഥാനത്തെ സിൽവർ ലൈൻ സംവാദത്തിൽ നിന്ന് പാനലിൽ ഉൾപ്പെടുത്തിയവർ പിൻമാറിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അടിയന്തിര യോഗം. ടി പി ശ്രീനിവാസനെ പുതുതായി പാനലിൽ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നുവെങ്കിലും പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തില്ലെന്നാണ് നിലവിലെ തീരുമാനം.
ഇപ്പോൾ പാനലിൽ അടങ്ങിയിട്ടുള്ളവരെ പങ്കെടുപ്പിച്ച് 28ന് താജ് വിവാന്തയിലാണ് സംവാദം നടക്കുക. ഇടത് വിമർശകൻ ജോസഫ് സി മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർ ലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ജോസഫ് സി മാത്യുവിന് പകരം പരിസ്‌ഥിതി പ്രവർത്തകൻ ഡോ. ആർ ശ്രീധറിനെ ഉൾപ്പെടുത്തി.
എന്നാൽ, ജോസഫ് സി മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ-റെയിൽ അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. സിൽവർ ലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിൻമാറിയിരിക്കുന്നത്. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വർമ പറഞ്ഞത്. സംവാദം നടത്തുന്നത് സർക്കാർ ആയിരിക്കണം എന്നുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് അലോക് കുമാർ വർമ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ക്ഷണക്കത്ത് അയക്കേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്‌ക്ക് മുൻപ് നിലപാട് വ്യക്‌തമാക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഇ-മെയിൽ അയച്ചിരുന്നു.
You must be logged in to post a comment Login