ഡൽഹി: രാജ്യത്ത് കരുതൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്. 18 വയസ് കഴിഞ്ഞവർക്ക് രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയും നാളെ മുതൽ മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നതിനു പിന്നാലെയാണ് അവലോകന യോഗം വിളിച്ചത്.
സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് സാഹചര്യവും വിലയിരുത്തും. ഒപ്പം യോഗത്തിൽ വാക്‌സിനേഷനായി ഒരുക്കിയ സജ്‌ജീകരങ്ങൾ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ വിശദീകരിക്കും. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം എന്നതിനാൽ പണം നൽകേണ്ടതായി വരും.
രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്‌റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാൻ അനുമതിയുള്ളൂ. അതേസമയം, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷനും മുതിർന്ന പൗരൻമാർക്കും ആരോഗ്യ പ്രവർത്തകർക്കും മുൻനിര കോവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷനും തുടരും.
You must be logged in to post a comment Login